സദ്യ രുചികരമാവുമെന്നതിന് ഒരു ഉറപ്പുമില്ല.
എന്നിട്ടും ഞാന്‍ പോവുന്നു.
സദ്യയുണ്ണുന്നതിലല്ല കാര്യം,
വരുന്നവരെ നോക്കിയിരിക്കുന്നതിലാണ്.
അച്ഛാച്ചന്‍റെ രൂപമുള്ളവര്‍, അച്ഛന്‍റെ രൂപമുള്ളവര്‍
ഭാര്യയുടെ രൂപമുള്ളവര്‍, കുഞ്ഞിന്‍റെ രൂപമുള്ളവര്‍
അധ്യാപകന്‍റെ രൂപമുള്ളവര്‍, കാമുകിയുടെ രൂപമുള്ളവര്‍,
കടക്കാരന്‍റെ രൂപമുള്ളവര്‍, നടീനടന്മാരുടെ രൂപമുള്ളവര്‍
എത്രയൊക്കെ രൂപങ്ങളിലാണ് സദ്യയുണ്ണുന്നവര്‍ വരുന്നത്.
ഇതിനെത്തന്നെയല്ലോ ജീവിതമെന്ന് പറയുന്നത്.
കാലില്‍ പുണ്ണുള്ള ഒരാള്‍, കഴുത്തില്‍ കുഷ്ഠമുള്ള
ഒരാളുടെ ചൊറിച്ചില്‍ മാറ്റിക്കൊടുക്കുന്നു
ആന്ത്രവീക്കമാണെത്രെ ഒരാള്‍ക്ക്, എന്നിട്ടും അയാള്‍ സദ്യ വിളമ്പുന്നു.
അയാളുടെ മുഴുത്ത് നില്‍ക്കുന്ന ഭാഗം ആരെയും ഭയപ്പെടുത്തുന്നില്ല.
ഊണുകഴിഞ്ഞ് ഇലയിടുന്ന ഇടത്തില്‍ പട്ടി, കുരയ്ക്കുകയാണ്
അതൊരു മിണ്ടാപ്രാണി, കൂടെ ഒരു പൂച്ചയുണ്ട്, കൂട്ടുകാരാണവര്‍.
പൂച്ചയുടെ തലയില്‍ പുഴുവുണ്ട്, പുഴുവിനുള്ളില്‍ അമീബയുണ്ട്,
അമീബയ്ക്കുള്ളില്‍ കോശമുണ്ട്, അതിനുള്ളില്‍ മറ്റുപലതുമുണ്ട്...
അങ്ങനെ നോക്കിയിരിക്കുമ്പോള്‍ മനസ്സിലാവുന്നു
നമ്മുടെ മഹര്‍ഷിമാര്‍ എത്ര മഹാന്മാരാണെന്ന്.
മനനം ചെയ്ത് അമീബയെയും കോശത്തെയും പ്രോട്ടോണിനെയും
അവര്‍ കണ്ടുപിടിച്ചല്ലോ, എത്ര വിദുരന്മാരാണവര്‍!
നോക്കിക്കൊണ്ടിരിക്കുമ്പോള്‍ ഓരോ കവിയും മഹര്‍ഷിയാവുന്നു
പുരാതന പുരാണങ്ങളുടെ സത്യങ്ങള്‍ അവര്‍ക്ക് മുന്നില്‍ തുണിമാറ്റുന്നു
അതിനുള്ളില്‍ നോക്കിയാല്‍ കാണാം, സദ്യ സദ്യയല്ല, ഭൂമി ഭൂമിയല്ല,
എല്ലാ അതാണ്, ഓം, ചുഴിഞ്ഞുനോക്കൂ, എല്ലാം അതുതന്നെ.
ഓം തത് സത്....
*തത്വചിന്താപരമായ ഒരു കവിതയാണിത്. പുരാതന ഭാരത മഹര്‍ഷിമാര്‍ ദര്‍ശിച്ച സത്യം ഇവിടെ കവി ഒരു സദ്യയിലൂടെ കാണുന്നു. ഇമേജറിയെ പറ്റി അഭിപ്രായം അറിയിക്കുമല്ലോ..

ലോഡുചെയ്യുന്നു...
പ്രതികരണങ്ങള്‍